ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചരിത്രം പരിശോധിക്കുമ്പോള്‍ ആദ്യകാലം മുതല്‍ തന്നെ ഇവിടെ ഹിന്ദുക്കള്‍ താമസിച്ചിരുന്നതായി കാണാം. ഇവിടുത്തെ തമിഴ് കത്തോലിക്കാ സമുദായത്തിലെ ക്രിസ്ത്യാനികള്‍ തൃശ്ശിനാപ്പള്ളി, തഞ്ചാവൂര്‍ എന്നീ പ്രദേശങ്ങളില്‍ നിന്ന് കുടിയേറിപാര്‍ത്തവരാണ്. മുസ്ളീങ്ങള്‍  തമിഴ്നാട്ടിലെ കാണിയാംപളയം, കനിയൂര്‍, ആയക്കുടി എന്നിവിടങ്ങളില്‍  നിന്ന് വന്നവരുമാണ്. ക്രിസ്ത്യാനികളില്‍ പലരും വെള്ളാവൂര്‍, ചെട്ടിയാര്‍, തേവര്‍, മുതലിയാര്‍ എന്നിങ്ങനെ വിവിധ സമുദായങ്ങളില്‍പ്പെട്ടവരായിരുന്നു. ഇവരുടെ മുഖ്യഭാഷ തമിഴായിരുന്നു. ഈ പഞ്ചായത്തിലെ വടുകന്‍കുളമ്പ് സുബ്രഹ്മണ്യക്ഷേത്രം, കൊഴിഞ്ഞാമ്പാറ ശിവക്ഷേത്രം, കാക്കരപ്പതി ഭഗവതീക്ഷേത്രം എന്നിവയ്ക്ക് ഏകദേശം മുന്നൂറ് വര്‍ഷത്തിലധികം പഴക്കമുണ്ട്. 1852-ല്‍ അത്തിക്കോട്ടില്‍ സെന്റ് ആന്റണീസ് ദേവാലയം സ്ഥാപിക്കപ്പെട്ടു. കൊഴിഞ്ഞാമ്പാറ പള്ളിത്തെരുവില്‍ സ്ഥിതിചെയ്യുന്ന നിസ്ക്കാരപള്ളി അന്തരിച്ചുപോയ ബാവാസ റാവുത്തരുടെ നേതൃത്വത്തില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട മുസ്ളീംപള്ളിയാണ്. കൊച്ചിരാജാവിന്റെ കാലത്തുതന്നെ പണികഴിപ്പിച്ച ട്രാവലേഴ്സ് ബംഗ്ളാവ് വളരെ പഴക്കം ചെന്ന ഒരു സ്ഥാപനമാണ്. 1870-ല്‍ തന്നെ ഒരു പോലീസ് ഔട്ട് പോസ്റ്റ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. അതാണ് ഇന്നത്തെ പോലീസ് സ്റ്റേഷന്‍. കൊഴിഞ്ഞാമ്പാറ ഗവണ്‍മെന്റ് ആശുപത്രി കൊച്ചിരാജാവ് നിര്‍മ്മിച്ചതാണ്. ഈ പ്രദേശത്തെ ആദ്യത്തെ നെല്ലുകുത്തിമില്ലായ രാംരാജ്മില്‍, കൊച്ചിദിവാനായിരുന്ന സര്‍.സി.ബഗ്(ദിവാന്‍ ഒഫ് കൊച്ചിന്‍) ആണ് ഉദ്്ഘാടനം ചെയ്തത്. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പോസ്റ്റോഫീസും കൊച്ചി രാജാവിന്റെ അധീനതയിലുള്ള അഞ്ചലാപ്പീസും കൊഴിഞ്ഞാമ്പാറയില്‍ പ്രവര്‍ത്തിച്ചിരുന്നു. ആരാധനാലയങ്ങളായിരുന്നു പഴയകാലത്ത് വിദ്യാഭ്യാസകേന്ദ്രങ്ങള്‍. സ്വാതന്ത്യ്രലബ്ധിക്കു മുമ്പുതന്നെ സമൂഹ്യപ്രവര്‍ത്തകര്‍ ഇവിടെ വയോജനവിദ്യാഭ്യാസം നടത്തിയിരുന്നു. കരിക്കട്ടകൊണ്ട് ചുവരുകളില്‍ എഴുതിയാണ് പഠിച്ചിരുന്നത്. കൊച്ചി മഹാരാജാവിന്റെ കാലത്തുണ്ടായിരുന്ന ഗ്രാമീണ വായനശാലയും അത്തിക്കോട് ഉണ്ടായിരുന്ന എഫ്.ആര്‍.ജി.മാനുവല്‍ വായനശാലയും ഇപ്പോള്‍ നിലവിലില്ല. സാമൂഹ്യവിദ്യാഭ്യാസരംഗത്ത് ക്രിസ്ത്യാനികള്‍ വഹിച്ച സേവനം സ്തുത്യര്‍ഹമാണ്. 1947-ല്‍ സ്ഥാപിക്കപ്പെട്ട സെന്റ് പോള്‍സ് ഹൈസ്ക്കൂള്‍ ഇവിടുത്തെ വിദ്യാഭ്യാസ രംഗത്തെ ഒരു നാഴികകല്ലാണ്. ഇതിന്റെ സ്ഥാപകനായ ഫാ.എബ്രഹാം വലിയപറമ്പില്‍ എക്കാലത്തും സ്മരണീയനാണ്. 1915-ലാണ് കൊഴിഞ്ഞാമ്പാറ ജി.യു.പി.സ്ക്കൂള്‍ സ്ഥാപിക്കപ്പെട്ടത്. അന്ന് അതൊരു തിണ്ണപ്പള്ളിക്കൂടമായിരുന്നു. തമിഴ്-മലയാള സമ്മിശ്ര സംസ്ക്കാരമാണ് ഇവിടെ നിലനില്‍ക്കുന്നത്. ഇവിടുത്തെ പ്രധാന ഉത്സവങ്ങള്‍ ഓണം, പൊങ്കല്‍, ദീപാവലി, ക്രിസ്തുമസ്, റംസാന്‍ എന്നിവയാണ്. പഴയ നാടന്‍ കലാരൂപങ്ങളില്‍ ഇന്ന് ശൂരസംഹാരം മാത്രമേ നിലനില്‍ക്കുന്നുള്ളു. പുരാതന നാടന്‍കലകളായ പൊറാട്ടുകളി, മൂന്നു രാജാക്കൂത്ത് എന്നിവ ഇപ്പോഴും തുടരുന്നു. കരകാട്ടം, മയിലാട്ടം ചിക്കാട്ടം, കുമ്മി, ഒപ്പാരി എന്നീ നാടന്‍കലാരൂപങ്ങളും നിലവിലുണ്ട്. ഈ പ്രദേശത്തെ പ്രധാന ഉത്സവമായ പൊങ്കല്‍ നാലു ദിവസമായാണ് ആഘോഷിക്കുന്നത്. അയിത്താചരണത്തിന് എതിരെയുള്ള ഒരു ഉറച്ച കല്‍വെയ്പ്പായിരുന്നു നായാണ്ടിക്കുളി സമരം. സവര്‍ണ്ണര്‍ കുളിക്കുന്ന കുളത്തില്‍ പട്ടികജാതിക്കാരെ കുളിക്കാന്‍ അനുവദിക്കാതിരുന്ന ഉച്ചനീചത്വത്തിനെതിരെയായിരുന്നു പ്രസ്തുതസമരം. കൊച്ചിരാജാവിന്റെ അധീനതയിലായിരുന്നതും പഴയ മദ്രാസ് സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശവുമായിരുന്നു കൊഴിഞ്ഞാമ്പാറ. സാമ്രാജ്യത്വവാഴചയ്ക്കും ടിപ്പു സുല്‍ത്താന്റെ പടയോട്ടത്തിനും വിധേയമായ നാടാണിത്. സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്തുകൊണ്ട് പ്രശസ്ത പതാകാവന്ദനഗീതം തമിഴില്‍ പാടിയതിന് ഒന്നമുക്കാല്‍ കൊല്ലം ജയില്‍വാസം അനുഷ്ഠിക്കുകയും അത്രയും നാള്‍ അതേ ഗീതം ദിവസവും പാടിക്കൊണ്ടിരിക്കുകയും ചെയ്ത ധീരയോദ്ധാവായിരുന്നു അന്തരിച്ചുപോയ കുപ്പുസ്വാമി ചെട്ടിയാര്‍. ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിനുശേഷം ഉണ്ടായ മഹത്തായ ഒരു സമരമായിരുന്നു ഗോവാ വിമോചനസമരം. സമരത്തില്‍ കൊഴിഞ്ഞാമ്പാറ പഞ്ചായത്തില്‍ നിന്നും പങ്കെടുത്ത ധീരരായിരുന്നു കെ.എ.ശിവരാമഭാരതിയും, പി.എ.അന്തോണി മുത്തുവും. കുന്നുകളും, പാറകളും, പാടങ്ങളും, പുഴകളും, ചാലുകളും, കുളങ്ങളും നിറഞ്ഞ ഈ ഭൂമിയില്‍ പണ്ടുമുതല്‍ തന്നെ വൈവിധ്യമാര്‍ന്ന കൃഷികള്‍ ചെയ്തുവന്നിരുന്നു. പാറകള്‍, പതികള്‍, പാടികള്‍, ചേരികള്‍, ചള്ളങ്ങള്‍, ഊരുകള്‍ തുടങ്ങിയ പേരുകളില്‍ അവസാനിക്കുന്ന കൊച്ചുകൊച്ചു ഗ്രാമങ്ങളും മലയാളം, തമിഴ്, തെലുങ്ക്, ഉറുദു, കന്നട എന്നീ ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗങ്ങളും, വിവിധ മതങ്ങള്‍, ജാതികള്‍, ഉപജാതികള്‍, ആദിവാസികള്‍ തുടങ്ങിയ വ്യത്യസ്ത സമുദായങ്ങളുമുള്‍പ്പെട്ട സമ്മിശ്രസംസ്ക്കാരത്തിന്റെ നാടാണിത്. ചാതുര്‍വര്‍ണ്യത്തിന്റെ പിടിയിലകപ്പെട്ടിരുന്ന സമൂഹം, അവഗണിച്ചു മാറ്റിനിര്‍ത്തിയിരുന്ന അധ:സ്ഥിതസമൂഹം, പുരാണേതിഹാസങ്ങളില്‍ എവിടെയും കാണാത്ത മധുരൈവീരനെ ദൈവമായി ആരാധിച്ചുപോന്നിരുന്നു. ആ സംസ്ക്കാരം ഇവിടെ ഇന്നും നിലനില്‍ക്കുന്നുണ്ട്. വിവിധമതക്കാരുടെ ഉത്സവങ്ങള്‍ ഗ്രാമവാസികള്‍ സര്‍വ്വമതസാഹോദര്യത്തോടെ ആചരിച്ചുവരുന്നു. നശിച്ചുകൊണ്ടിരിക്കുന്ന നാടന്‍ കലാരൂപങ്ങളാണ് നായാടിപ്പാട്ടുകളും പൊറാട്ടുകളിയും. ഈ പ്രദേശത്തെ ദേശീയോത്സവമായ ദീപാവലിക്കു ശേഷം ഏഴാം ദിവസം തനി തമിഴ് കടവൂള്‍ മുരുകനെ ആസ്പദമാക്കിയുള്ള ആഘോഷമാണ് ശൂരസംഹാരം. ക്രിസ്തുമതവിശ്വാസികള്‍ മറ്റുള്ളവരോടൊപ്പം ഇവിടെ ജീവിക്കുന്നുവെന്നതിന്റെ സൂചനയാണ് ഇപ്പോഴും കാണാന്‍ കഴിയുന്ന കലാരൂപമായ മൂന്നു രാജാക്കൂത്ത്. ചന്ദനഉറൂസ് അഥവാ ചന്ദനക്കുടം എന്ന മുസ്ളീം മതക്കാരുടെ ആഘോഷം കൊഴിഞ്ഞാമ്പാറയില്‍ ആഘോഷിക്കുന്നത് പരീദ് ഔലിയാ എന്ന ജ്ഞാനിയുടെ നാമധേയത്തിലാണ്. തമിഴുസംസ്ക്കാരത്തില്‍ മാത്രം നിലനില്‍ക്കുന്ന ചില കലാരൂപങ്ങളാണ് ചിക്കാട്ടം, കരകാട്ടം, മയിലാട്ടം, കുമ്മിയടി, ഒപ്പരി എന്നിവ